കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വെളിയത്തുപറമ്പില് കാട്ടാന ശല്യം രൂക്ഷമായി. കഴിഞ്ഞ രാത്രിയിൽ ആനന്ദംകുടിയില് താമസിക്കുന്ന പള്ളിക്കാമുറി ടി.എന്‍. ഷാജുവിന്റെ വെളിയത്തുപറമ്പിലെ പുരയിടത്തില്‍ വലിയതോതിലാണ് കാട്ടാനകൾ കൃഷിനാശം വരുത്തിയത്. ഒരേക്കറോളം വരുന്ന കൃഷിയിടത്തിലെ മലയിഞ്ചി, കൊക്കോ, കമുക് തുടങ്ങിയവ നശിപ്പിച്ചു. റോഡരികില്‍ താമസിക്കുന്ന വെളിയത്തുപറമ്പ് പുത്തന്‍പുരയ്ക്കല്‍ എല്‍സമ്മയുടെ വീടിന് മുന്നില്‍നിന്ന കായ്ച്ചു തുടങ്ങിയ തെങ്ങും ചവിട്ടിയൊടിച്ചു. രണ്ടാനകളാണ് ഉണ്ടായിരുന്നത്.
എല്‍സമ്മയുടെ മകന് അഭിനന്ദ് ബോസ് കഴിഞ്ഞ ഒന്‍പതിന് രാത്രി കാറുമായി കാട്ടാനക്കൂട്ടത്തിന് മുന്നിലകപ്പെട്ടെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടിരുന്നു. കാറിന്റെ മുന്‍ഭാഗത്ത് ആനയുടെ അടിയേറ്റ് കേടുപാട് സംഭവിച്ചിരുന്നു. അന്നേ ദിവസം പിണവൂര്‍കുടി ആലയ്ക്കല്‍ അപ്പുക്കുട്ടന്റെ വീടിന് നേരെയും ആനയുടെ ആക്രമണമുണ്ടായി.ആനശല്യം പ്രതിരോധിക്കാന്‍ കോടികള്‍ മുടക്കി ട്രഞ്ച് താഴ്ത്തുകയും ഫെന്‍സിംഗ് സ്ഥാപിച്ച്, പട്രോളിംഗിന് ആര്‍ആര്‍ടിയെ നിയോഗിച്ചിട്ടും യാതൊ രു മാറ്റവുമില്ലെന്ന് ഊരുവാസികള്‍ ചൂണ്ടിക്കാട്ടി.

