കോതമംഗലം: മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (എംബിഐടിഎസ്) സംഘടിപ്പിച്ച സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റിൽ ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ മൂവാറ്റുപുഴ ഇലാഹിയ കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇന്ദിരാഗാന്ധി കോളേജ് കിരീടം ചൂടിയത്.
കേരളത്തിലെ പ്രമുഖരായ 16 കോളേജ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഉജ്ജ്വല പ്രകടനമാണ് ഇന്ദിരാഗാന്ധി ടീം കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ എൽദോ മാർ കോതമംഗലത്തിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കും, തുടർന്ന് പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിനെ മൂന്ന് ഗോളുകൾക്കും പരാജയപ്പെടുത്തി. സെമി ഫൈനലിൽ ആതിഥേയരായ എംബിഐടിഎസ് കോളേജിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇവർ ഫൈനലിൽ എത്തിയത്.
ടൂർണമെന്റിലെ നാല് മത്സരങ്ങളിൽനിന്നായി 11 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയില്ലെന്ന അപൂർവ്വ നേട്ടവും ഇന്ദിരാഗാന്ധി ടീം സ്വന്തമാക്കി. ടീമിലെ യാസർ മികച്ച കളിക്കാരനായും അർജുൻ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. പൂർവ്വ വിദ്യാർത്ഥികൂടിയായ മുഹമ്മദ് റിയാസിന്റെ പരിശീലനത്തിന് കീഴിൽ ഈ വർഷം മികച്ച ഫോമിലാണ് ഇന്ദിരാഗാന്ധി ഫുട്ബോൾ ടീം.

