കോതമംഗലം : പൊതുസമൂഹത്തിനിടയിൽ ശുചിത്വസാക്ഷരത ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിശുദ്ധി സംഘടന കൂട്ടായ്മ തട്ടേക്കാട് നടത്തിയ സംസ്ഥാന പഠനക്യാമ്പും സിമ്പോസിയവും ശുചിത്വ ബോധവത്കരണത്തിന് പുതിയൊരു ദിശാബോധമേകി. സമൂഹത്തിലും പൊതു ഇടങ്ങളിലും വീട്ടിലും വ്യക്തികൾ പാലിക്കേണ്ട ശുചിത്വ ബോധവത്കരണത്തോടൊപ്പം പാരിസ്ഥിതിക സംരക്ഷണത്തിനായി നിരവധി പ്രവർത്തനങ്ങളുമാണ് സംഘടന നടത്തുന്നത്.
മാലിന്യ സംസ്കരണത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ ശരിയായ ശുചിത്വാവബോധം ഉണ്ടായിട്ടില്ലെന്നതിന്റെ നേർക്കാഴ്ചയാണ് അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് പിഴ ഇനത്തിൽ 9.5 കോടിരൂപ സർക്കാരിന് ലഭിച്ചതെന്ന് യോഗം വിലയിരുത്തി. വിദ്യാർഥികൾക്കിടയിൽ ഉൾപ്പെടെ ശുചിത്വ സാക്ഷരത പ്രാവർത്തികമാക്കാനും യോഗം തീരുമാനിച്ചു. ക്യാമ്പ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിശുദ്ധി പ്രസിഡന്റ് ലക്ഷ്മണൻ ടി.പി. അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോൾ പരിസരശുചിത്വ സാക്ഷരതാ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. റിട്ട. ഡെപ്യൂട്ടി കളക്ടർ റെയ്ച്ചൽ വർഗീസ്, സായ് പൂത്തോട്ട, ജിതീഷ് പാനുണ്ട, ജോജിതാവിനീഷ്, നിധിൽ ആലപ്പുഴ എന്നിവർ സംസാരിച്ചു.

