കോതമംഗലം: സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമലയാര്ഡാമും, വൈശാലി ഗുഹയും ആദിവാസി മേഖലകളും സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് വടാട്ടുപാറ മേഖല പ്രവര്‍ത്തക സംഗമം. ഡാം നിർമാണത്തിനായി പാറ പൊട്ടിച്ച് ഉണ്ടായ തുരങ്കത്തിൽ കൂടിയാണ് താളുംകണ്ടം ആദിവാസി ഉന്നതിയിലേക്കടക്കമുള്ള റോഡ് നിർമിച്ചിട്ടുളളതും ഗതാഗതം നടത്തുന്നതും.
ഇവിടെ വൈശാലി സിനിമയുടെ ചിത്രീകരണം നടന്നതോടെയാണ് തുരങ്കത്തിന് വൈശാലി ഗുഹയെന്ന് പേരു വന്നത്. നൂറു കണക്കിന് ടൂറിസ്റ്റുകളാണ് ഇവിടങ്ങള്‍ സന്ദർശിക്കാൻ എത്തുന്നത്. എന്നാല്‍ വനം വകുപ്പിന്റെ നിരോധനം മൂലം സഞ്ചാരികള്‍ക്ക് സന്ദർശനാനുമതി ലഭിക്കാതെ മടങ്ങുന്ന സാഹചര്യമാണുള്ളത്.
വനമേഖല ടൂറിസവും ട്രക്കിംഗും ഈറ്റവെട്ടും പുനരാരംഭിച്ചാല്‍ വന്യജീവികള്‍ അടക്കം ഉള്‍വനങ്ങളിലേക്ക് ഉൾവലിയും. ഇതുവഴി വനാതിര്‍ത്തി ജനവാസ മേഖലകളിലെ കര്‍ഷകര്‍ക്ക് വന്യജീവി ആക്രമണത്തില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം ഉണ്ടാകുമെന്നും വിലയിരുത്തുന്നു. ഇതു സംബന്ധിച്ച് 1001 പേര് ഒപ്പിട്ട നിവേദനം ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് നല്‍കിയതായി പ്രവർത്തക സംഗമം വ്യക്തമാക്കി.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യക്ഷത വഹിച്ചു. പി.ഐ. പൈലി, സാബു ജോസ്, എന്‍.ഒ. തങ്കച്ചന്, എം.പി. എസ്തപ്പാനോസ്, ജോണ്‍ നാടുകാണി, ജോയി കോച്ചരി, ജോര്‍ജ് പോള്‍, മഹിപാല്‍ പിണ്ടിമന, ജോമോള്‍ സജി, ബിന്‍സി മോഹനന്, രേഖ രാജു, ജോബി കാരാഞ്ചേരി, ബിജു പ്ലാമറ്റം എന്നിവര്‍ പ്രസംഗിച്ചു.

