കുട്ടംപുഴ : തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ കുട്ടംപുഴ പഞ്ചായത്തിലെ വാർഡുവിഭജനം ഇക്കുറി സ്ഥാനാർഥിനിർണയത്തെ കീറാമുട്ടിയാക്കുമെന്ന് ആശങ്ക. ആദിവാസി ഉന്നതികൾ വരുന്ന മിക്കവാറും വാർഡുകൾ ജനറൽ വാർഡുകളായതും ജനറൽ വാർഡുകൾ ഉണ്ടായിരുന്നത് ഭൂരിഭാഗവും സംവരണത്തിലേക്ക് മാറിയതുമാണ് ഇത്തവണത്തെ പ്രത്യേകത.
17 വാർഡുകളുള്ള കുട്ടംപുഴ പഞ്ചായത്തിൽ ഇക്കുറി വാർഡുകളൊന്നും കൂടിയില്ലെങ്കിലും സംവരണ വാർഡുകൾ കൂടി. 17 വാർഡുകളിൽ 11-ഉം സംവരണമാണ്. 6 വാർഡുകൾ മാത്രം ജനറലായി. 9 വാർഡുകൾ സ്ത്രീസംവരണവും അതിൽതന്നെ 3 വാർഡുകൾ പട്ടികവർഗ സംവരണവും ഒരെണ്ണം പട്ടികജാതി സംവരണവുമാണ്
ആനക്കയം (നമ്പർ-11), കുട്ടംപുഴ (നമ്പർ-12) വാർഡുകൾ പട്ടികവർഗ സ്ത്രീസംവരണവും തട്ടേക്കാട് (നമ്പർ-13) പട്ടികവർഗ സംവരണവുമാണ്. കുറ്റിയാംചാൽ (നമ്പർ-5) പട്ടികജാതി സംവരണമാണ്. കൂടാതെ പൂയംകുട്ടി (നമ്പർ-4), ഇഞ്ചത്തൊട്ടി (നമ്പർ-8), പിണവൂർകുടി (നമ്പർ-9), ഉരുളൻതണ്ണി (നമ്പർ-10), വടാട്ടുപാറ (നമ്പർ-15), പൊയ്ക (നമ്പർ-16), ആറാട്ടുചിറ (നമ്പർ-17) എന്നിവ സ്ത്രീസംവരണ വാർഡുകളുമാണ്.
ഇടമലയാർ (നമ്പർ-1), കല്ലേലിമേട് (നമ്പർ-2), മണികണ്ഠൻചാൽ (നമ്പർ-3), താലിപ്പാറ (നമ്പർ-6), മാമലകണ്ടം (നമ്പർ-7), തുണ്ടത്തിൽ (നമ്പർ-14) എന്നിവയാണ് ജനറൽ വാർഡുകൾ. ഇതിൽ കല്ലേലിമേട്, പിണവൂർകുടി എന്നീ വാർഡുകൾ പൂർണമായും ആദിവാസി ഉന്നതികളാണ്. ഇതിൽ കല്ലേലിമേട് വാർഡിൽപ്പെട്ട 4 ആദിവാസി ഊരുകൾ വനാന്തരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പട്ടികവർഗവിഭാഗത്തിലെ സ്ഥാനാർഥികളെത്തന്നെ ജനറൽ വാർഡുകളിൽ മത്സരിപ്പിക്കാനുള്ള ആലോചനയാണ് നടക്കുന്നത്. ജനറൽ വാർഡുകളായിരുന്ന ആനക്കയം, കുട്ടംപുഴ, തട്ടേക്കാട് തുടങ്ങിയ വാർഡുകൾ പട്ടികവർഗ സംവരണ വാർഡുകൾ ആയപ്പോൾ ഇവിടെ ആദിവാസി വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് രാഷ്ട്രീയപാർട്ടികൾക്കിടയിൽ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്.
16 ആദിവാസി ഉന്നതികളാണ് പഞ്ചായത്തിൽ ഉള്ളത്. വിദൂര ഊരുകളെ ഒഴിവാക്കി വാർഡുകൾക്ക് സമീപത്തുള്ള പന്തപ്ര,
പിണവൂർകുടി, വെള്ളാരംകുത്ത് എന്നീ ഉന്നതികളിൽനിന്നുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള ശ്രമം പാർട്ടികൾ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുമായി ഏറക്കുറെ അടുത്ത് പരിചിതരായവരെ കണ്ടെത്തണം എന്നതാണ് വെല്ലുവിളി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ സംവരണവും ജനറലുമായി കലങ്ങിമറിഞ്ഞ കുട്ടംപുഴയിൽ സ്ഥാനാർഥികൾക്കായി പരക്കംപാച്ചിൽ തുടങ്ങിക്കഴിഞ്ഞു.

