കോതമംഗലം : സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന വിശുദ്ധനായ മോര്‍ ബസേലിയോസ് ബാവയുടെ 340-ാം ഓര്‍മ്മപെരുന്നാളിന് വ്യാഴാഴ്‌ച്ച വൈകിട്ട് 5 മണിക്ക് പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടികയറ്റും. 4 മണിക്ക് ബാവയുടെ പാദസ്പര്‍ശമേറ്റ കോഴിപ്പിള്ളി ചക്കാലക്കുടി മോര്‍ ബസേലിയോസ് ചാപ്പലില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പ്രദക്ഷിണം ബാവ കബറടങ്ങിയിരിക്കുന്ന ചെറിയപള്ളിയിലേക്ക് നടത്തപ്പെടും.പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരക്കണക്കിന് സര്‍വ്വമത ഭക്തജനങ്ങളുടെയും നിറ സാന്നിധ്യത്തിലാണ് കൊടി ഉയര്‍ത്തല്‍ .സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 4 വരെ നീണ്ടുനില്‍ക്കുന്ന പെരുന്നാളില്‍ സംസ്ഥാനത്തിന്‍റെ വിവിധമേഖലകളില്‍ നിന്നും, സംസ്ഥാനത്തിന് പുറത്ത് നിന്നുമായി ലക്ഷക്കണക്കിന് സര്‍വ്വമതഭക്തരാണ് എത്തിച്ചേരാറുള്ളത്.നാനാ ദേശങ്ങളിൽ നിന്നും കാല്‍നട തീര്‍ത്ഥാടകരായി പതിനായിരങ്ങള്‍ പള്ളിയിലേക്ക് പ്രവഹിക്കും. കോതമംഗലം പ്രദേശം ഫെസ്റ്റിവല്‍ ഏരിയയായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ 10 ദിനം ഉത്സവദിനങ്ങളായി മാറും. പെരുന്നാളില്‍ പങ്കെടുക്കാന്‍ പ്രവാസികളായ അനേകര്‍ നാട്ടിലേക്ക് എത്തിച്ചേരുന്നു. പെരുന്നാൾ ചടങ്ങുകൾ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കാർമികത്വത്തിലും കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെയും പരിശുദ്ധ സഭയിലെ മറ്റു മെത്രാപ്പോലീത്തമാരുടെയും സഹകാർമികത്വത്തിലും നടത്തപ്പെടും.വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടിയും സഹവികാരിമാരും തന്നാണ്ട് ട്രസ്റ്റിമാരായ കെ കെ ജോസഫ് , എബി ചേലാട്ട്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍, ഭക്തസംഘടന ഭാരവാഹികള്‍ എന്നിവർനേതൃത്വം നല്‍കും. ബാവ കാലം ചെയ്തപ്പോൾ അത്ഭുതപ്രകാശം വെളിവാക്കിയെന്ന് വിശ്വസിക്കുന്നകല്‍കുരിശ് പെരുന്നാള്‍ നാളെ ആചരിക്കും. രാവിലെ 6.30ന് പ്രഭാത നമസ്കാരം, 7.15ന് ഗീവര്‍ഗീസ് മോര്‍ അത്തനാസ്യോസ് മെത്രാപ്പൊലീത്തായുടെ പ്രാധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന.തുടര്‍ന്ന് കല്‍കുരിശിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണവും ആശീര്‍വാദവും ഉണ്ടാകും.വൈകിട്ട് 3 മണിക്ക് (26/9/25) പെരുന്നാള്‍ കച്ചവടത്തിനുള്ള സ്റ്റാള്‍ ലേലവും വൈകിട്ട് 6ന് സന്ധ്യാനമസ്കാരവും നടത്തും.

